എനിക്കൊപ്പമെത്രദൂരം...
മഴ കനത്തു പെയ്യുന്നുണ്ട്. പാലക്കാടൻ പാടങ്ങൾക്കു നടുവിലൂടെ പോകുമ്പോൾ കാണാറുള്ള നീണ്ട വരാന്തകളും , മുൾ വേലിപ്പടർപ്പുമുള്ള - മൂലോടുകൾക്ക് കുമ്മായമിട്ടുറപ്പിച്ച വീടുകൾ ഇപ്പോൾ കാണാറേയില്ല. പകരം തരിശിട്ട പാടങ്ങളിലെ കളകളിൽ നിറയെ വൈലറ്റ് കാക്കപ്പൂകൾ വിരിഞ്ഞ് അകലെയുളള കാഴ്ചകൾ മറയുന്നു.. നെന്മാറ കഴിഞ്ഞപാടെ ഉറക്കച്ചടവു വിട്ടതാണ്. ഇനി മുന്നോട്ടുള്ള ദൂരമത്രയും കണ്ണടച്ചു പോകുന്നത്രയും പരിചയമുള്ള ഇടവഴികളെപ്പോലെ തോന്നി. കയ്പഞ്ചേരി ഒരു ചെറിയ ടൗണായി മാറിയിരിക്കുന്നു. സമയ ചക്രമനുസരിച്ചോടുന്ന ബസ്സിലെ തിക്കിതിരക്കിൽ ജനാലക്കുള്ളിലൂടെ നോക്കാറുള്ള ആ പാടവും വന്നെത്തിയിരിക്കുന്നു. അതിന്റെ അങ്ങേതലക്കലാണമ്മ വീട്. അന്നു പലപ്പോഴും തോന്നാറുണ്ട് പാടത്തിലൂടെ ഇറങ്ങിയോടിയാലവിടേക്കു ബസിനേക്കാൾ പെട്ടെന്നെത്താമെന്ന്. അന്നത്തെ പോലെ വെറുതേ നോക്കി. ഇല്ല ചുറ്റിനും തെങ്ങിൻ പടർപ്പും, പിന്നെ മൈലാഞ്ചിക്കാടും ... ആ വഴി പിന്നേയും മുന്നോട്ടു പോയി. വലത്തുവശത്തായുണ്ടായിരുന്ന സിനിമാകൊട്ടക എവിടെയായിരുന്നെന്നുപോലും അറിയാത്തത്ര ആയിടം മാറിയിരിക്കുന്നു. അമ്മ വീട്ടിലേക്കുള്ള ഇടവഴിക്കരികിലുണ്ടായിരുന്ന പൊതുടാപ്പും എങ്ങോ മറഞ്ഞിരിക്കുന്നു. പിന്ന